കോവിഡ് ബാധിച്ച് മരിച്ചവർക്കുള്ള സാമ്പത്തിക സഹായം നൽകുന്ന പ്രവാസി തണൽ പദ്ധതി നിലവിൽ വന്നു. കോവിഡ് ബാധിച്ച് വിദേശത്തോ സ്വദേശത്തോ മരിച്ച പ്രവാസി മലയാളികളുടെയും മടങ്ങിയെത്തിയ വിദേശ മലയാളികളുടെയും അവിവാഹിതരായ പെൺമക്കൾക്കാണ് ഈ സാമ്പത്തിക സഹായം ലഭിക്കുക. പ്രമുഖ വ്യവസായിയും നോർക്ക റൂട്ട്സ് ഡയറക്ടർ ബോർഡ് അംഗവുമായ ഹായ് രവി പിള്ളയുടെ നേതൃത്വത്തിലുള്ള ഫൗണ്ടേഷൻ വഴിയാണ് സഹായം ലഭ്യമാക്കുന്നത്. 25,000 രൂപയാണ് ഒറ്റത്തവണ സഹായമായി അനുവദിക്കുന്നത്.
ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
കോവിഡ് മൂലം മരണപ്പെട്ട പ്രവാസി/തിരികെയെത്തിയ പ്രവാസിയുടെ അവിവാഹിതരായ പെൺമക്കൾക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ധനസഹായത്തിനായി www.norkaroots.org എന്ന വെബ്‌സൈറ്റിൽ പ്രവാസി തണൽ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു, new registration ഓപ്ഷൻ തെരഞ്ഞെടുത്തു ലോഗിൻ ചെയ്തു അപേക്ഷ സമർപ്പിക്കാവുന്നതാണ്.
അപേക്ഷകയുടെ വാർഷിക വരുമാനം 150000 രൂപയോ അതിനു താഴെയോ ആയിരിക്കണം. മരണപ്പെട്ട പ്രവാസിയുടെയോ/ തിരികെയെത്തിയ പ്രവാസിയുടെയോ മകളായിരിക്കണം അപേക്ഷിക്കേണ്ടത്.
അപേക്ഷ ഫോം പൂരിപ്പിക്കുമ്പോൾ യാതൊരുവിധ തെറ്റുകളും ഇല്ല എന്ന് ഉറപ്പുവരുത്തണം.
സമർപ്പിക്കേണ്ട രേഖകൾ
*അപേക്ഷകയുടെ ആധാർ/ എസ്എസ്എൽസി സർട്ടിഫിക്കറ്റ് / വില്ലേജ് ഓഫീസിൽ നിന്ന് ലഭിക്കുന്ന റിലേഷൻഷിപ്പ് സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ്.
*മരണപ്പെട്ട രക്ഷകർത്താവിന്റെ മരണസർട്ടിഫിക്കറ്റും പാസ്പോർട്ടിന്റെ പകർപ്പും.
*കോവിഡ് മരണം സ്ഥിതീകരിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്
*18 വയസ്സിനു മുകളിലുള്ളവർ അവിവാഹിതയാണെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ്, അപേക്ഷയുടെ പേരുള്ള സേവിംഗ്സ് ബാങ്ക് അക്കൗണ്ട് പാസ് ബുക്ക്.
രേഖകൾ സമർപ്പിക്കേണ്ട ഫീൽഡുകളിൽ സ്റ്റാർ മാർക്ക് (*) കാണുന്നവയിൽ നിർബന്ധമായും അതാതു രേഖകൾ അപ്‌ലോഡ് ചെയ്യുക.
അപേക്ഷ സമർപ്പിക്കുമ്പോൾ SMS മുഖാന്തിരം രജിസ്‌ട്രേഷൻ നമ്പർ ലഭിക്കുന്നതാണ്. തുടർന്നുള്ള അന്വേഷണങ്ങൾക്ക് പ്രസ്തുത രജിസ്‌ട്രേഷൻ നമ്പർ ഉപയോഗിക്കാവുന്നതാണ്. Login ID ഉപയോഗിച്ച് അപേക്ഷയുടെ സ്റ്റാറ്റസ് അറിയാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് നോർക്ക റൂട്ട്സിന്റെ ടോൾ ഫ്രീ നമ്പറിൽ (1800 425 3939) ബന്ധപ്പെടാവുന്നതാണ്.
ഓർക്കുക
ആവശ്യമായ രേഖകൾ സമർപ്പിക്കാത്ത അപേക്ഷകളും, മകളല്ലാതെ മറ്റാരുടെയെങ്കിലും പേരിൽ ഉള്ള അപേക്ഷകളും പൂർണ്ണമായും പൂരിപ്പിക്കാത്ത അപേക്ഷകളും സ്വീകരിക്കുന്നതല്ല.